2011, ജൂലൈ 23, ശനിയാഴ്‌ച

പദലാസ്യം

പദലാസ്യം

ഇതാണിതാണനുഭൂതികളില്‍ ക്കുളി-
രണിഞ്ഞുണര്‍ന്നൊരു മൃദുലപദം
ഇതാണുഷസ്സിനുണര്‍വരുളുന്നൊരു
കിനാവിനൂഷ്മള ലയനിനദം

പദം, പദം, പദലയലഹരി
മൃദംഗസംഗതരംഗമദം
മദം, മദം, മദമനുപമമാ-
മനംഗസംഗമ പദചലനം
തരംഗരാഗരസാനുഭവം
മൃദംഗരാഗതരംഗലയം!

പദലയലഹരിയിലലിയരുതൊഴുകരു-
തൊരുമദമതി; ലതിലനുപമ സുമമധു!
ലഘു പദലയമിതിലലിയുക ഗുരുവിനു
മിവിടിടമരുളരു, തി
തു മൃഗമദമതി!!
അറിയുക കനവുകളൊഴുകിടുമൊരുപുഴ
യിതിലിനിയൊരുലയമധുരിമ, യിതു വി!
കവിതയിലൊരുവിത, വിതറുകിലതു മുള-
യിടു,മതിലൊരുകതിരണിയവെ, യരി മതി!

രസകരമിതുവിധമെഴുതുക ലഘുവിനു
ഗുരുവരുളിടുമൊരു വര, മകകവി, തവി!!
പദമദമധുരിമയിതിലിനിയലിയുക
ഗുരുപദമവികല മനലയമറിയുക!

താളം മാറിലുമൊഴുകിവരും പദ-
ലാസ്യം മനമിതിലെന്നറിയും
നീ നിന്‍ നിര്‍വൃതിയൊഴുകിവരും മൃദു-
ഭാവം പദലയമായറിയും!!!

അലസമായലയുമ്പൊഴാണല്ലോ സംഗീത-
മലയിടു, ന്നെന്‍നാവി, ലതുപകര്‍ന്നീടുവാന്‍
കഴിയായ്കയാല്‍ വാനിലേക്കു നിശ്ശൂന്യതാ-
പഥമേറി യാത്രയാകുന്ന കാവ്യങ്ങളേ,
ഇവിടെ ഞാനെഴുതുന്നതൊന്നുമല്ലെന്നു ഞാ-
നറിയുന്നു, നിങ്ങളെ കണ്ടുമുട്ടീടുവാന്‍
കഴിയുവോരാരെന്നു മൊഴിയുമോ, തൂലിക?
''അതു വേറെയാരു നീയല്ലാതെ; നീ തന്നെ
എഴുതുന്നതെവിടെനിന്നണയുന്ന, തറിയുക,
ഒഴുകുന്ന പൈതൃകമറിഞ്ഞു പാടീടുക.

ഇങ്ങനെയിരുന്നു കുറിമാനങ്ങളെഴുതിടുകി-
ലെങ്ങനെവരുന്നു മധുമാസ സംഗീതമെ-
ന്നെന്നെങ്കിലും നിനക്കറിയാനാവു, മതി-
നെന്നും പദാത്മഗതി തേടി, യെഴുതീടുക
ആത്മോപദേശദശകങ്ങളിലൂടെ നീനിന്‍
ആത്മാപ നിര്‍മ്മിതിയിതിന്‍ നിമിഷാര്‍ധഭാവം
നീ കണ്ടറിഞ്ഞിടുക കണ്‍കളി,ലാവെളിച്ചം
ഞാനിന്നു നിന്നിലരുളീടുവതെന്റെ കാവ്യം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ