2011, ജൂലൈ 15, വെള്ളിയാഴ്‌ച

കവിത

ഇന്നലെ രാമപുരത്തിനടുത്ത് (പാലാ) ഇടക്കോലി ഗവണ്‍മെന്റ് സ്‌കൂളില്‍ ഒരു സാഹിത്യാസ്വാദന ശില്പശാല നടത്തി. അതില്‍ വിഷയം അവതരിപ്പിക്കാനായി എഴുതിയ ഒരു കവിതയാണിത്. കവിതയുടെ പേര് കവിത എന്നുതന്നെ. (ഇതിലെ നാളികേരം കവിതതന്നെ.)

കവിത


ഒരു നാളികേരമാമെന്നെ
ഒരു കളിപ്പന്തെന്നു കണ്ടി-
ട്ടൊരു കുട്ടിയൊരുതൊഴി തൊഴിച്ചു:
അരുളി ഞാന്‍: നീ കളിച്ചോളൂ.

കളിമടുത്തവനോടി;യപ്പോള്‍
കളിയല്ല കാര്യമെന്നറിയും
ഒരു യുവാവെന്‍ പുറംതൊണ്ടി-
ങ്ങൊരു പാരയാല്‍ പൊതിച്ചല്ലോ.

അവനമ്മയോടു ചൊല്ലുന്നു:
ഇതു നല്ല തേങ്ങയാണല്ലോ
ഉടനെയുടച്ചെടുത്തീടില്‍
ഇതു കറികള്‍ വയ്ക്കുവാന്‍ കൊള്ളാം.

അതുകേട്ടവന്റച്ഛനല്ലോ
അതുടനുടച്ചതന്നേരം
അതിലുള്ള വെള്ളം കുടിക്കാന്‍
വരുവതോ പേരക്കിടാവ്!

അതുകണ്ടു മുത്തച്ഛനോതി:
ഇതുപോലെയൊരു തേങ്ങ പണ്ടെന്‍
അരികിലും വീണു കിട്ടീ, ഞാന്‍
അതു നട്ടു, തെങ്ങായ് വളര്‍ന്നു.

അറിയുവിന്‍: ആ തെങ്ങില്‍ നിന്നാ-
ണിതു വീണു കിട്ടിയതു, നിങ്ങള്‍
നടുവതിന്നുള്ള വിത്തായും
ചില തേങ്ങ മാറ്റിവയ്‌ക്കേണം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ