2011, ജൂലൈ 11, തിങ്കളാഴ്‌ച

നാരദനും ബ്ലോഗേഴ്‌സ് മീറ്റും

നാരദനും ബ്ലോഗേഴ്‌സ് മീറ്റും

പാലാക്കാരന്‍ പാലായനനെ
പാതാളത്തില്‍ വച്ചാണല്ലോ
മാവില്‍ മാമ്പഴമുണ്ടായപ്പോള്‍
മാവേലിക്കതു നല്കാനെത്തിയ
നാരദമുനി കണ്ടെത്തിയ,തപ്പോള്‍
നാരദനിങ്ങനെ ചോദ്യമെറിഞ്ഞൂ:
'നാരദ'നെന്നൊരു തോന്നിക പണ്ടു
നടത്തിയ മാഡ് കമ്പനിയിന്നെങ്ങനെ?

ഇരുപത്തഞ്ചു കഴിഞ്ഞൂ വര്‍ഷം
നാരദനെങ്ങടെ നാട്ടില്‍ ജനിച്ചു-
മരിച്ചി,ട്ടിന്നാം നാരദമുനിയതു-
മറിയുന്നെന്നറിയുന്നതു ഞങ്ങള്‍!

മാഡ്കമ്പനിയില്‍ പാലായില്‍നി-
ന്നോടിയൊളിക്കാതൊരുവന്‍മാത്രം!
പാലായനനാമവനെങ്ങെല്ലാം
പോയാലും പാലായില്‍ വരുവോന്‍!!

'പാലാ,പാലാ'യെന്നൊരു വിളിയില്‍
പാലാ പാലായെന്നോര്‍മിച്ചി-
ന്നിവിടണയുന്നൂ മോഹനനാമനു-
മപരനുമിന്നെന്‍ വീട്ടി,ലറിഞ്ഞോ
നാരദമാമുനി? വയ്യ മറച്ചു
പിടിക്കാനൊന്നും ഇവരുടെ മുമ്പില്‍!

നാരദമാമുനി ചൊല്ലുകയായി:
''ബ്ലോഗുലകത്തിലുമെന്റെ വിശേഷം
നീയെഴുതുന്നെന്നറിയുന്നൂ ഞാന്‍!
ബ്ലോഗര്‍മാരുടെ കൂട്ടം കൂടീ-
ട്ടെന്തു വിിശേഷമതോട്ടം തുള്ളലി-
ലിവിടെപ്പാടുക, യെന്‍ ശിക്ഷയിതാം!''

നാരദവിധിയുടെ പൊരുളറിയുന്നോന്‍
മാബലിയപ്പോള്‍ ചൊല്ലുകയായി:
''നീയതു പാടുകിലതു കേള്‍ക്കേണ്ടി
വരുന്നതു ഞങ്ങള്‍ക്കല്ലാവര്‍ക്കും
നല്ലൊരു ശിക്ഷയതാകും! പക്ഷേ,
നാരദനാരെന്നറിയുന്നൂ ഞാന്‍!!

നുണകളിലൂടെ നേരിന്‍ പൊരുളുക
ളറിയിപ്പവനാം നാരദ മാമുനി!
ഏഷണിയല്ലാ ബ്ലോഗര്‍മാരുടെ
മോഷണലക്ഷ്യംപോലും, മാമുനി
സകലതുമറിയും ഗുരുവരനതിനാല്‍
ബ്ലോഗുലകത്തിന്‍ വാര്‍ത്തകള്‍ ചൊല്ലൂ:

ബ്ലോഗര്‍മാരുടെ ശക്തിയറിഞ്ഞവ-
രാണിവിടുള്ളവരൊക്കെയുമറിയൂ.
അര്‍ജുനശരമെന്നോണം നേരും
നുണയുമെറിഞ്ഞു വിടുന്നവര്‍ നിങ്ങള്‍!
കൊച്ചിയിലച്ചിയുമൊത്തൊരു ബ്ലോഗറു-
മെത്തിയതില്ലെന്നറിയുന്നൂ ഞാന്‍!!''

മറുപടിയെന്തരുളേണം? അവിയലി-
ലൊരുനാള്‍ ചാണ്ടി കമന്റിയതോര്‍ത്തു:
''ശീമാട്ടിക്കെതിരുള്ളൊരു ഹോട്ടലി-
ലച്ചിയുമൊത്തുവരാന്‍ ബ്ലോഗര്‍മാ-
മെങ്ങനെ ധൈര്യം കാട്ടും? പക്ഷേ,
ബ്ലോഗറിമാര്‍ ചിലര്‍ കൊച്ചുങ്ങളുമൊ-
ത്തെത്തിയിരുന്നൂ, കെട്ടിയവന്മാര്‍
ഒപ്പം വന്നോ ശ്രദ്ധിച്ചില്ല.''

ഇതു കേട്ടപ്പോള്‍ നാരദനോതി:
''അവിടെത്തിയതാം ബ്ലോഗര്‍മാരുടെ
പേരുകളരുളുക,യവരുടെ ബ്ലോഗുകള്‍
വായിച്ചൊന്നു കമന്റാന്‍ മാത്രം.''

'വണ്ടിപ്രാന്തന്‍' 'റോഡരികില്‍' ഹായ്
'കേരളഹഹഹാ', 'അഞ്ചല്‍ക്കാരന്‍'
'നവമുഖ''നേഴാംമുദ്ര'യുമൊത്ത്
'ചിത്രനിരീക്ഷണ'ലക്ഷ്യംവച്ച്
'തൂതപ്പുഴയോര'ത്തില്‍പോകാന്‍
'ഒരു നിമിഷംതരു'കെന്നു മൊഴിഞ്ഞൂ

'പകല്‍ക്കിനാവന്‍' 'പാമ്പള്ളി'ക്കായ്
'സത്യാന്വേഷക'നായ് മാറുന്നൂ

'ചാമ്പല്‍ക്കൂന'യി'ലനുസോണ്‍' 'ശ്യാമം'
'ഒടിയന്‍ പൂജ്യംപൂജ്യം ഏ'ഴായ്

ഇനിയും വൃത്തമിതില്‍ച്ചേര്‍ന്നീടാന്‍
തയ്യാറില്ലാച്ചതുരപ്പേരുക-
ളുള്ളവ,രവരുടെ പേരുകളെല്ലാം
അവിയലിലുണ്ടതു പോരേയിനിയും?

ഇതു കേട്ടപ്പോള്‍ മാവേലിക്കൊരു
ഗൗരവമുള്ള കമന്റുണരുകയായ്;
''ശരി, ശരി പേരുകള്‍ കേള്‍ക്കുമ്പോള്‍ ചിരി
വരുമെന്നാലും ഗൗരവമുള്ളോര്‍
ബ്ലോഗര്‍മാരിലുമുണ്ടാവില്ലേ?
അവരാരും വന്നില്ലേ അവിടെ?''

മറുപടിയെന്തു പറഞ്ഞീടേണം?
സത്യം പറയുക തന്നെ പഥ്യം.

''അവരു വരാറുണ്ടെന്നാലും ചിരി
ഗൗരവമുള്ളൊരുകാര്യമതാണെ-
ന്നറിയുന്നോരവര്‍, മുല്ലപ്പെരിയാര്‍
കണ്ടു ചിരിക്കാനെങ്ങനെയാവും?
ഞങ്ങടെ കൂടെ നിരക്ഷരനെന്നൊരു
ബ്ലോഗറുമുണ്ടങ്ങേരുടെയമ്പുകള്‍
അര്‍ജുനശരമായ് ഞങ്ങള്‍ തൊടുക്കാന്‍
കരുതുന്നുണ്ടെന്നങ്ങറിയേണം.''

ഇതുകേട്ടപ്പോള്‍ മാബലിമന്നന്‍
നാരദനോടായ് ചോദി,''ച്ചെന്തേ
ഇതിനൊരു മറുപടി?'' നാരദനോതി:
''രോദനമരുതെന്നറിയുക നിങ്ങള്‍!

പക്ഷേ, നമ്മുടെയെല്ലാം മുമ്പില്‍
മരണമതാണെന്നറിയുമ്പോഴും
മറവിയിലൊക്കെയൊതുക്കാനറിയും
മനുജമനസ്സിന്നത്ഭുതമന്നേ
ഭാരതമെഴുതിയ ഗുരു കണ്ടെന്നും
മനുജനു ചിരിയുടെ വഴിയില്‍ത്തന്നെ
കാര്യം കാണാന്‍ കഴിയണമെന്നും
അറിയുക, യെഴുതുക, വളരുക നിങ്ങള്‍!''

1 അഭിപ്രായം:

  1. രസകരം മഷേ!

    (എല്ലാ മീറ്റ് പോസ്റ്റുകളുടെയും ലിങ്ക് എന്റെ ‘അവിയലിൽ’ഉണ്ട്. നോക്കുമല്ലോ.)

    മറുപടിഇല്ലാതാക്കൂ