2011, ജൂലൈ 19, ചൊവ്വാഴ്ച

കയ്പകള്‍


എന്റെ കര്‍മഫലങ്ങളാണൊക്കെയെ-
ന്നെത്രകാലമായ് ഞാനറിയുന്നവന്‍!
എന്റെ നിസ്സംഗതയ്ക്കിന്നു നന്ദി ഞാന്‍
ചൊന്നിടുന്നു, നിരാര്‍ദ്രനായ് നിര്‍മ്മമം
ഞാന്‍ ചരിക്കുമ്പൊഴിങ്ങെന്റെ പുത്രിയില്‍-
നിന്നുയര്‍ന്നിടും ഗദ്ഗദം കേള്‍ക്കവേ
സ്വന്ത തെറ്റുകള്‍ കാണാത്ത, ഹൃത്തിലായ്
കുറ്റബോധമില്ലാത്ത, മനസ്സിലെ
കയ്പു കൊണ്ടു കരഞ്ഞിടും പുത്രിയെ
കാണ്‍കെ ഞാനോര്‍ത്തുപോയിടുന്നിങ്ങനെ:
പണ്ടു,മിന്നുമെനിക്കെന്നിലുള്ളതാം
സ്വാര്‍ഥ,മെന്റെയഹന്തയുമല്ലയോ
നിന്നിലിന്നു വളര്‍ന്നേറിയായിരം
പൂവു, കായ്കളുമുള്ളതാം
കയ്പകള്‍!
കയ്പു ഞാനുമറിഞ്ഞവന്‍, നെല്ലികള്‍
നട്ടിടാനോര്‍ത്തതിപ്പൊഴാണോമലേ!
നിന്റെ മക്കള്‍ക്കതില്‍നിന്നു നല്കണം
നിത്യവും മുതുനെല്ലിക്ക, വെള്ളവും!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ