2011, ജൂലൈ 13, ബുധനാഴ്‌ച

'സംസാരം'

'സംസാരം'
അറിയുക: യെഴുത്തില്‍ത്തുളുമ്പുന്ന സൗമ്യതയ-
തറിവിന്റെ നെറിവല്ല; നിന്‍ സ്വഭാവത്തിന്റെ
പ്രതിയോഗഭാവമാം; നിന്നിലുണരും കോപ-
മതി തീവ്രമാം ധര്‍മ്മരോഷ, മതെഴുത്തിലൂ-
ടൊഴുകേണമെന്നതറിയാതെ നീനിത്യവും
എഴുതുവതു കപടത, യിതിനിവേണ്ട, രോഷമോ-
ടുറയുക, യെഴുത്തിലൂടുള്ളിലെച്ചൂടല്പ-
മൊഴുകുകില്‍ നീ സൗമ്യശീലനായ്ത്തീര്‍ന്നിടാം!
എഴുതവെ തുളുമ്പുന്ന വഴുവഴുപ്പാര്‍ന്ന നിന്‍
പദലഹരിയില്‍ വഴുതിവീഴുവാന്‍ വയ്യെന്നു-
പറയുവോ രഭ്യുദയകാംക്ഷികള്‍ - നീയവര്‍
പറയുന്നതെന്തെന്നു ചിന്തിച്ചുനോക്കുക:
ലഹരിസുഖ; മെങ്കിലും ബോധമേ നഷ്ടമായ്
ലഹളകളിലുള്‍പ്പെട്ടുപോകുന്നതും വഴിയില്‍
വഴുതി വീഴുന്നതും നന്നല്ല; നിന്നൊടൊ-
ത്തൊഴുകി നീങ്ങുന്നതൊരു മലിനജലവാഹിയാം
പുഴയിലേക്കെന്നു കാണുന്നു; പുഴ കടലിലേ-
ക്കെന്നതറിയുമ്പൊഴും വയ്യതിലൊലിച്ചിടാന്‍!
കടലതിനെ 'സംസാര' മെന്നവാക്കാലെ, പ-
ണ്ടറിവുള്ളവര്‍ വിളി; ച്ചറിയുകയതിന്‍ പൊരുള്‍!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ