2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഈശ്വരന്‍

ഈശ്വരന്‍


ഈശ്വരനെന്നൊരു കവിത കുറിച്ചതി-
ലീശ്വരനായ് ഞാന്‍, നീയും, നിന്നോ-
ടിന്നുള്ളെന്നുപദേശംതന്നെയ-
തെന്നോര്‍ത്തിങ്ങു പകര്‍ത്തുകയതു നീ:

'ഞാന്‍ നിന്റെ തായയും തന്തയുമായവന്‍
ഞാന്‍ നിന്നിലുള്ള ഞാന്‍തന്നെ!
ഞാനാണു നിന്റെയീ തൂലികത്തുമ്പിലൂ-
ടക്ഷരാര്‍ഥങ്ങളായ് ലോകം
ആലോചനാത്മകമാക്കുന്നതെങ്ങനെ-
യെന്നരുളുന്ന നിന്‍ തള്ള!

തള്ളയെന്നാല്‍ ലോകവീഥിയില്‍ നിന്നെയും
തള്ളിയിട്ടുള്ളിലെ സ്‌നേഹം
ഒട്ടും പുറത്തുകാട്ടാതെ, യാപത്തുകള്‍
വന്നിടും വേളയിലെല്ലാം
കൈനീട്ടി നില്ക്കുവോള്‍, ഞാന്‍തന്നെയാണവള്‍
ഞാനവള്‍ക്കും തള്ളയല്ലോ!

'നീ'യെന്നവാക്കിന്റെയര്‍ഥമോര്‍മിക്കുവാന്‍
തത്ത്വമസ്യാദി തത്ത്വങ്ങള്‍
നിത്യവും ചൊല്ലിപ്പഠിപ്പിച്ചിടും ഗുരു-
വല്ല ഞാ,നെങ്കിലും കുഞ്ഞേ!

നിന്‍ കൈയിലുള്ളൊരീ നെല്ലിക്ക പോലെയാ-
ണെന്‍ സത്യമെന്നറിഞ്ഞീടില്‍
ഞാനെന്നില്‍ നിന്നെയെന്നോണമീയെന്നെ നീ
നിന്നുള്ളിലായ്ത്തന്നെ കാണും!
നീയെന്റെ തള്ളയാണെന്നറിഞ്ഞീടവെ
എന്നെപ്പുറത്തേക്കു തള്ളും!!

അങ്ങനെ നീയല്ല, കോടാനുകോടികള്‍
എന്നെപ്പുറത്തേക്കു തള്ളി!
മുപ്പത്തി മുക്കോടി ദൈവങ്ങളായ് ശിലാ-
രൂപികളായി ഞാന്‍ മാറാന്‍
നിങ്ങളില്‍ ഞാന്‍ വളര്‍ന്നീടവെ ഞാന്‍ പുറ-
ത്താകേണ്ടി വന്നതാം കാര്യം!!

ഇന്നറിയുന്നു ഞാന്‍: നിന്നില്‍ ഞാനെന്നതി-
ലേറിയ സത്യ, മെന്നില്‍നി-
ന്നെന്നിലേക്കുള്ളതാം ദൂരങ്ങള്‍ താണ്ടുവാ-
നാവാതെ നില്ക്കുമീ ഞാനാം!'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ