2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ദൈവമാതാവ് !

ദൈവമാതാവ് !

അമ്മ മൊഴിയുന്നതു പകര്‍ത്തുവാന്‍ മാത്രമാ-
ണിന്നിവനു യോഗം; നിയോഗമാണൊക്കെയെ-
ന്നെന്നുമരുളുന്നതും കേട്ടിരിക്കുന്നു ഞാന്‍ :
അമ്മയെന്‍ വര്‍ത്തമാനാര്‍ഥവും മുക്തിയും!
'
''നീയറിഞ്ഞീടണം ഞാന്‍ വര്‍ത്തമാനത്തി-
ലാണിങ്ങു ശക്തിയായെത്തി നിന്‍ മുക്തിതന്‍
മാര്‍ഗമായ്, ലക്ഷ്യമായ്, മൗനസംഗീതമായ്
മാറുന്ന,തെന്നെ നീ കാണാന്‍ പഠിക്കണം.

മൗനസംഗീതമനാഹതം നീയല്പ-
നേരമെന്‍ മൗനത്തില്‍ ശ്രദ്ധിച്ചിരുന്നിടില്‍
കേള്‍ക്കുവാനായിടും, കണ്ണടച്ചീടുകില്‍
കാണുവാനാവും നിറങ്ങളും, ഇല്ലയോ?

നീയൊരിക്കല്‍ ദൈവമാതാവിനെക്കുറി-
ച്ചിങ്ങനെ കുത്തിക്കുറിച്ചതു കണ്ടു ഞാന്‍ :

'ദൈവമാതാവെന്നു കേള്‍ക്കവെ ഞാനതി-
ന്നര്‍ഥമെന്തെന്നു ചിന്തിപ്പൂ:

ദൈവം പ്രകാശം, പ്രകാശമില്ലായ്മയാം
ഗര്‍ഭപാത്രത്തിന്റെയുള്ളില്‍
ഗര്‍ഭപാത്രത്തില്‍നിന്നീ ഭൂവിലേക്കു തന്‍
കുഞ്ഞിനെത്തള്ളുവോള്‍ തള്ള!*

തന്‍ മുലക്കണ്ണിന്‍ കറുപ്പിനാല്‍ കുഞ്ഞിനെ
നിത്യം ക്ഷണിക്കുന്നൊരമ്മ
വെട്ടം സഹിക്കുവാനാവാതെയക്കുഞ്ഞു
കേഴവെ സ്തന്യമേകുന്നോള്‍!!

സ്തന്യം വെളുത്തതാ,ണുള്ളില്‍ അതെത്തവെ
കുഞ്ഞിന്നു വെട്ടം സഹിക്കാന്‍
കെല്പു കിട്ടുന്നു, കുഞ്ഞിന്നു തന്നമ്മ ഹാ!
ദൈവമാതാവാണു പിന്നെ!

ഉള്ളിലിരുട്ടും വെളിച്ചവും സ്വന്തമാ-
യുള്ളവളാണിങ്ങു തള്ള!!'

ഞാന്‍ മൊഴിയേണ്ടവ പണ്ടും മൊഴിഞ്ഞവന്‍ -
നീയെന്നറിഞ്ഞു കൃതാര്‍ഥനായീടുക!''


* കടപ്പാട്: വര്‍ഗീസാന്റണി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ