2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

അനന്തമാം സാധ്യത!!

അനന്തമാം സാധ്യത!!

ഇല്ല നേരം വൃഥാ കളഞ്ഞീടുവാന്‍
തെല്ലു; മെങ്കിലും കാത്തിരിക്കാന്‍ വിധി!
കാത്തിരിക്കുമ്പൊഴും കുറിച്ചീടുവാന്‍
ഹൃത്തിലാശയം നൂറുനൂറായിരം!!

എന്റെ വിശ്വമേ നിന്‍ പുറംമോടിയില്‍
എന്റെ കണ്‍കളുടക്കുന്നു; എങ്കിലും
കാഴ്ച മങ്ങുന്ന വേളയില്‍ നിന്‍പുറം
കാഴ്ച കണ്ടിനിയും നടക്കേണ്ടയെ-
ന്നെന്റെ മൗനം മൊഴിഞ്ഞിടു;ന്നെന്നിലു-
ള്ളെന്റെ ഗാനം ശ്രവിച്ചുണര്‍ന്നീടുവാന്‍!!

എന്റെ മൗനമേ, നിന്റെയുള്ളിന്റെയു-
ള്ളെന്റെ പത്മനാഭേശ്വര ക്ഷേത്രമാം!
ഉള്ളതെല്ലാം പുറത്തെടുത്തെങ്കിലും
എള്ളുമാത്രമാ,ണെള്ളിന്റെയുള്ളിലോ?

എണ്ണതന്‍ മൂല്യമല്ലതിന്‍ മൂല്യമായ്;
എണ്ണുവാനാവുകില്ലതില്‍നിന്നൊരു
വിത്തു പൊട്ടി മുളച്ചു കായ്ച്ചീടുകില്‍
വിത്ത്, വിത്തിന്നനന്തമാം സാധ്യത!!



'യതിമതി'*


നിത്യചൈതന്യയതിക്ക് ഒരു കവിത


'യതിമതി' - വാക്കുകളില്‍ തുളുമ്പിടുന്നോ-
രരുളറിയാ,നതിലൂടെയാത്മസത്യ-
പ്പൊരുളറിയാ,നതുതന്നെയായി രാവില്‍
ചിരി ചൊരിയാന്‍ കവിതേ, തുളുമ്പിടൂ നീ!


ഗുരു,വരുളിന്‍ പൊരുളായുണര്‍ന്നുവന്നി-
ന്നൊരു വെളിവായി നിനക്കുണര്‍വ്വുനല്കാന്‍

ഇരുപദമന്ത്രമുണര്‍ത്തിടുന്നു, കാണ്മൂ:
പല തലമുണ്ടിതിലും -പദാര്‍ഥജാലം!


പദലയലാസ്യതരംഗതീര്‍ഥമായി-
ങ്ങൊഴുകിവരും കവിതാമൃതോഷ്മളാത്മ-
സ്മിതമതു കാണ്‍കെ മൊഴിഞ്ഞു നീയൊരിക്കല്‍:
'യതി കവിതയ്ക്കനുപേക്ഷണീയമോര്‍ക്കൂ!'


'മതി മതി'യെന്നു പറഞ്ഞു നീയൊരിക്കല്‍.
പ്രഥമപദം 'മതി' ബുദ്ധിയെന്നു ചിന്തി-
ച്ചതുവഴിയോടി, മടുത്തു രാവിലിങ്ങീ
നിഴലിലിരിക്കെ, നിലാവു ചൊന്നു: ''നോക്കൂ


കുളിര്‍മതിയാം മതി, സൂര്യതാപമല്ലാ,
കനിവുണരും കനവെന്നപോലെ നിന്നെ-
തഴുകിയുണര്‍ത്തിയുണര്‍ന്നിരുന്നിടുന്നോള്‍
'മതി മതി'യെന്നതിനര്‍ഥമാണു ചൊല്‌വൂ!''


'യതമിയലും യതിവര്യ'നായിടുമ്പോള്‍
യതി കവിതയ്ക്കഴകായി മാറു, മപ്പോള്‍
'യതിമതി*'യെന്നതിനര്‍ഥമായി മാറും
'മതി മതി'യെന്നരുളുന്ന കാവ്യമെല്ലാം!

* യതി(സന്ന്യാസി)യുടെ മതി(ബുദ്ധി)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ